കൊച്ചി: അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളായ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ എറണാകുളം സെഷൻസ് കോടതിയിൽ നേരിട്ടെത്തിച്ചാണ് കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്.
കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. കേസ് 24ന് വീണ്ടും പരിഗണിക്കും. ആകെ 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായ അഭിമന്യു കൊല്ലപ്പെട്ടത്.
ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചത്. കേസിന്റെ വിചാരണ നീളുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി ഒമ്പത് മാസത്തിനുള്ളിൽ കേസിലെ വിചാരണാ നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിട്ടിരുന്നു.